Kerala
കൊച്ചി: മാധ്യമങ്ങൾക്ക് അഭിമുഖം നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടി അൻസിബയ്ക്ക് താരസംഘടനയായ അമ്മ കാരണം കാണിക്കൽ നോട്ടീസ് നൽകി. 17-ാം തീയതിക്കകം മറുപടി നൽകണം. നിശ്ചിത സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും നോട്ടീസിൽ പറയുന്നു.
അൻസിബയുടെ പരസ്യപ്രസ്താവനകൾ സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കി. ആഭ്യന്തര പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന അമ്മയുടെ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളാണ് സംഘടനയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലേക്ക് ഇപ്പോൾ വളർന്നിരിക്കുന്നത്.
വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമായിരുന്നു കുടുംബസംഗമത്തിന്റെ സ്പോൺസർ. എന്നാൽ ഒരു മതസ്ഥാപനം സംഘടനയുടെ പരിപാടി സ്പോൺസർ ചെയ്യുന്നതിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഹസൻ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു. കുടുംബസംഗമത്തിന് തൊട്ടുപിന്നാലെ അൻസിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലും ജോലിസംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വെച്ചതെന്നായിരുന്നു അന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയത്. എന്നാൽ തന്റെ രാജിക്ക് കാരണം നടൻ ടിനി ടോം ആണെന്ന് അൻസിബ പിന്നീട് പരസ്യമായി വെളിപ്പെടുത്തി. ടിനി ടോം തന്നെ മതവാദി എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ നല്കിയ പരാതിയില്‍ കഴമ്പില്ലെന്നു പോലീസ്. അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്നു ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്കി. അന്‍സിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നല്കിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.
ലക്ഷ്മിപ്രിയ തനിക്കെതിരെ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മ മൂന്നു മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി.
മുഖ്യമന്ത്രിക്കു നല്കിയ പരാതി ഡിജിപിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് തൃക്കാക്കര എസിപി നടിമാരുടെയും എസ്ഐയുടെയും മൊഴി എടുത്തത്. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്ഐ രേഷ്മ അന്സിബയോടു മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്‍സിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണിതെന്നാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: നടൻ ടിനി ടോമിന് എതിരായ പരാതിയില്‍ നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പോലീസ്. കടവന്ത്ര സ്റ്റേഷനിൽ ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം.
ഈ മാസം ഒന്നാം തിയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അൻസിബ പരാതി നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.
Movies
നടന് ടിനി ടോം തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും മത തീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി നടി അന്‍സിബ ഹസന്റെ പരാതി.
ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. അമ്മ സംഘടനയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് അന്‍സിബ നല്കുന്ന രണ്ടാമത്തെ പരാതിയാണിത്.
നേരത്തെ നടി ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐയ്ക്കെതിരെയും അന്‍സിബ പരാതി നല്‍കിയിരുന്നു. തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു, വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി എന്നൊക്കെയാണ് ടിനി ടോമിനെതിരെയുള്ള പരാതിയില്‍ പറയുന്നത്.
തന്നെയും കുടുംബത്തെയും ടിനി ടോം തുടര്‍ച്ചയായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു, മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചു, ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും മകനെയും മതപരിവര്‍ത്തനം നടത്തിയെന്ന് ടിനി ടോം ആക്ഷേപിച്ചു എന്നതടക്കമാണ് ടിനി ടോമിനെതിരെയുള്ള അന്‍സിബയുടെ ആരോപണങ്ങള്‍.
അമ്മ സംഘടനയുടെ ഗ്രൂപ്പിലടക്കം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി. ജിഹാദി എന്നു വിളിച്ചുവെന്നും ഇത് തന്നെ ബാധിച്ചുവെന്നും സംഘടനയിലെ മറ്റ് അംഗങ്ങള്‍ തന്നെ സംശയത്തോടെ കണ്ടുവെന്നും പരാതിയില്‍ അന്‍സിബ പറയുന്നുണ്ട്.
Kerala
കൊച്ചി: നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി മൊഴി നല്കി നടി ലക്ഷ്മിപ്രിയ. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന് അന്‍സിബ പറയുന്നത് തെറ്റാണെന്നും തന്റെ കൈയില്‍ തെളിവുകളുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്റെ പിന്നില്‍ ആരുമില്ല. എനിക്ക് പ്രത്യേകമായി അജണ്ടയുമില്ല. രണ്ടുപേര്‍ തമ്മിലുള്ള ഒരു പ്രശ്നം സംഘടനയല്ല പരിഹരിക്കേണ്ടത്. എന്റെ ഫോണിലേക്ക് അനാവശ്യം എന്ന് തോന്നുന്ന ഒരു മെസേജ് അയക്കുമ്പോള്‍ അതിന് ഉത്തരം പറയാന്‍ പുള്ളിക്കാരി ബാധ്യസ്ഥയായിരുന്നു. എനിക്ക് നിയമപരമായി പോകണമെങ്കില്‍ അതിനുള്ള അധികാരമില്ലേ.
കൈയ്യിലുള്ള തെളിവുകള്‍ എല്ലാം പോലീസിന് നല്‍കും. അവിടെ എന്ത് നടന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. അത് മുഴുവന്‍ കൈമാറും. അന്‍സിബയെ മൂന്നു മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പോലീസ് അതോറിറ്റിയാണ്. എന്റെ ഓര്‍മ്മയില്‍ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കന്‍ഡും മാത്രമാണ് ഞങ്ങള്‍ അവിടെ ഇരുന്നത്.
ഇത്ര കൃത്യമായി സമയം പറയണമെങ്കില്‍ എന്റെ കൈയ്യില്‍ അതിനുള്ള സോളിഡ് തെളിവുകള്‍ ഉള്ളതു കൊണ്ടാണ്. ഒരു സംഘടനയിലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമുണ്ടോ? നമ്മള് രണ്ടു പേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക, നമ്മള് സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോള്‍, അതില്‍ സംഘടനയ്ക്ക് എന്താണ് ബാധ്യത.
എനിക്ക് ഇപ്പോഴും അന്‍സിബ ഹസന് എന്ന വ്യക്തിയോട് യാതൊരു വിധത്തിലുള്ള വ്യക്തി വൈരാഗ്യങ്ങളുമില്ല. പിന്നെ ഡിസംബര്‍ പത്താം തീയതി ഇങ്ങനൊരു മെസേജ് അയച്ചിട്ട് പോലും ഡിസംബര്‍ 14-ാം തീയതി ആ മോളെ കണ്ടപ്പോള്‍ ഞാന്‍ വാങ്ങിച്ചു വച്ചിരുന്ന ഗിഫ്റ്റ് വരെ കൊടുത്തിട്ടുണ്ട് എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.
Kerala
കൊച്ചി: നടൻ ടിനി ടോമിനെതിരായ നടി അൻസിബയുടെ ആരോപണത്തിൽ പ്രതികരണവുമായി താരസംഘടന അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ. നടന്നത് ആസൂത്രിത നീക്കമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും ശ്വേത മേനോൻ പറഞ്ഞു.
ഇന്ന് മെഡിക്കൽ ക്യാമ്പ് നടക്കുമ്പോൾ വന്ന പരാതി വളരെ ആസൂത്രിതമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ല. മാധ്യമങ്ങളോട് പറഞ്ഞ പരാതി അമ്മയ്ക്ക് ലഭിച്ചത് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അമ്മയുടെ രീതിക്ക് അനുസരിച്ച് പരിശോധിക്കുമെന്നും ശ്വേത വ്യക്തമാക്കി.
അൻസിബയുടെ രാജി സ്വീകരിച്ചത് ഈ മാസം 12നാണ്. വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പറഞ്ഞത്. ടിനി ടോമിനെതിരായ പരാതി രാജിക്കത്തിൽ പോലും പരാമർശിച്ചിരുന്നില്ല. പോലീസിൽ നൽകിയ പരാതിയെ കുറിച്ച് മാത്രമാണ് അൻസിബ തന്നോട് സംസാരിച്ചത്.
സംഘടനയ്ക്ക് ഇടപെടാൻ കഴിയില്ലെന്ന് താൻ പറഞ്ഞിരുന്നു. മത സ്ഥാപനത്തെ സ്പോൺസറാക്കിയതിൽ അൻസിബ കമ്മിറ്റിയിൽ എതിർപ്പ് ഉന്നയിച്ചിരുന്നു. പക്ഷേ ഭൂരിഭാഗം പേരും അനുകൂലിച്ചു. അൻസിബയെ കേൾക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേത പറഞ്ഞു.
Movies
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും താന്‍ രാജി വയ്ക്കാന്‍ കാരണം നടന് ടിനി ടോം ആണെന്ന് നടി അന്‍സിബ ഹസന്. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകളുണ്ടാക്കുമെന്നും തന്നെ ജിഹാദിയെന്ന് വിളിച്ചതായുമാണ് അന്‍സിബ പറയുന്നത്.
താന്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് സംഘടനയിലെ മറ്റ് അംഗങ്ങളുടെ മുന്നില്‍ വച്ച് പറഞ്ഞു. ഇക്കാര്യം കേട്ട നടി നീന കുറുപ്പ് ആണ് തന്നോട് പറഞ്ഞത്. തന്നെ മതതീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിച്ചു. താന്‍ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുതലാണ് ആരോപണങ്ങള്‍ തുടങ്ങിയത്.
ടിനി ടോമിന്റെ ഡ്രൈവറെ അടക്കം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. മുന്‍ ജോയിന്റ് സെക്രട്ടറിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു. സെക്രട്ടറിക്കെതിരെ ടിനി ടോം മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് തനിക്കെതിരെ നടന് തിരിയാന്‍ കാരണമായത്.
ഇത്രയും കാലം ഒന്നും പറയാതെയിരുന്നത് സിനിമയില്‍ നിന്നും പുറത്താക്കുമെന്ന് പേടിച്ചാണെന്നും അന്‍സിബ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ടിനി ടോം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ കോള്‍ എടുക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല.
അതേസമയം, അന്‍സിബ ഫെബ്രുവരിയില്‍ രാജി വച്ചതായാണ് മേയ് മാസം ആദ്യം നടന്ന അമ്മ യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോന് പ്രതികരിച്ചത്. വ്യക്തിപരമായ തിരക്കുകള്‍ കാരണം രാജി വച്ചുവെന്നായിരുന്നു വിശദീകരണം.